ബെയ്റൂട്ട്: കിഴക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു ഹിസ്ബുള്ള തീവ്രവാദികൾ കൊല്ലപ്പെട്ടു. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ലബനന്റെ കിഴക്കൻ ബെകാ താഴ്വരയിൽ നടന്ന ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടുവെന്നാണ് ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ എത്ര തീവ്രവാദികളുണ്ടെന്ന് വ്യക്തമാക്കിയില്ല, മൂന്ന് കുട്ടികളുൾപ്പെടെ 24 പേർക്കു പരിക്കേറ്റു.
പാർപ്പിടസമുച്ചയത്തിനു നേർക്കായിരുന്നു ആക്രമണം. ബെകാ താഴ്വരയിലെ ലെബനീസ് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകൾ ആക്രമിച്ചതായി ഇസ്രയേൽ പറഞ്ഞു. സംഭവത്തിൽ ഹിസ്ബുള്ളയുടെ പ്രതികരണമുണ്ടായിട്ടില്ല. ലബനനിലെ തുറമുഖനഗരമായ സൈഡനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിലായിരുന്നു രണ്ടാമത്തെ ആക്രമണം.
രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് കമാൻഡ് സെന്ററിനു നേർക്കായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ ഹമാസ് ഇത് നിഷേധിച്ചു.